Saturday, August 11, 2012

അണ്ണാന്‍ കുഞ്ഞും തന്നാലായത് - An insightful and inspiring malayalam proverb


"അണ്ണാന്‍ കുഞ്ഞും തന്നാലായത് "

ഈ പഴം ചൊല്ല് കേള്‍ക്കാത്ത മലയാളികള്‍ വിരളമായിരിക്കും. എത്ര എളിയവര്‍ക്കും അവരവരെ കൊണ്ട് സാധിക്കുന്ന കര്‍മങ്ങള്‍ ചെയ്യാന്‍ പ്രചോദനം നല്‍കുന്ന ഈ വരികള്‍ക്ക് പിന്നില്‍
രാമായണത്തെ ആസ്പദമാക്കിയുള്ള മനോഹരമായ ഒരു കഥയുണ്ട്. പണ്ട് ശ്രീരാമ ചന്ദ്രന്‍ സീതാ ദേവിയെ വീണ്ടെടുക്കാന്‍ ലങ്കയിലേക്ക് പോവാന്‍ തീരുമാനിച്ച സമയത്ത്, കടല്‍ കടക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ ആരായുകയും ചിറ കെട്ടി സൈന്യ സമേതം ലങ്കയിലെത്താമെന്നു തീരുമാനിക്കുകയും  ചെയ്തല്ലോ. വാനരന്മാരുടെ സഹായത്തോടെ ചിറ കെട്ടി തുടങ്ങി. മാര്‍ഗ നിര്‍ദേശങ്ങളുമായി ശ്രീ രാമചന്ദ്രന്‍ മേല്‍നോട്ടം വഹിച്ചു നടക്കുമ്പോള്‍ അദ്ദേഹം കൌതുകകരമായ ഒരു കാഴ്ച കണ്ടു. ഒരു അണ്ണാന്‍ കുഞ്ഞ് കടല്‍ തിരയില്‍ മുങ്ങുകയും തിരികെ മണലില്‍ കിടന്നു ഉരുളുകയും വീണ്ടും തിരയില്‍ മുങ്ങി ശരീരത്തില്‍ പറ്റിയ മണല്‍തരികള്‍  കടലില്‍ കളയുകയും ചെയ്യുന്ന്നു.   
പല തവണ ഈ കാഴ്ച കണ്ടപ്പോള്‍ സ്നേഹ സ്വരൂപനായ അദ്ദേഹം വാത്സല്യത്തോടെ ആ അണ്ണാന്‍ കുഞ്ഞിനെ വാരിയെടുത്ത് എന്താണ് നീ ചെയ്യുന്നതെന്ന് ചോദിച്ചു. താനും ചിറയുടെ പണിയില്‍ പങ്കു ചേരുകയാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അതിനെ തലോടുകയും അനുഗ്രഹങ്ങള്‍ നല്‍കി തിരികെ അയക്കുകയും ചെയ്തു. 

ഈ കഥ നല്‍കുന്ന സന്ദേശം എത്ര വലുതാണ്. 
നമുക്കെല്ലാം സ്വന്തം കഴിവില്‍ വിശ്വാസം കുറവല്ലേ? 
വലിയ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ എന്നെ കൊണ്ട് എന്താവാന്‍ എന്ന് ചിന്തിച്ചു പലപ്പോഴും പിന്‍ വാങ്ങാറില്ലെ?
കഥയിലെ അണ്ണാന്‍ കുഞ്ഞിനു തന്റെ പരിമിതമായ ശക്തി കൊണ്ട് എത്ര മാത്രം ദൂരം ചിറ കെട്ടാന്‍ സാധിച്ചു എന്ന് നമുക്കറിയില്ല. വളരെ കുറച്ചേ സാധിച്ചിരിക്കുള്ളൂ. 
എങ്കിലും ആ സന്നദ്ധതയും ഉദ്ദേശ ശുദ്ധിയും എത്രയോ ശക്തന്മാരായ വാനരന്മാരെ സ്വാധീനിച്ചിട്ടുണ്ടാവാം? ഇന്നും സ്വാധീനിക്കുന്നില്ലേ?
നമ്മുടെ ചെറുതായ പ്രവൃത്തികള്‍ക്ക് പോലും വളരെ വലിയ ഫലം ഉണ്ടാവാം. പരിമിതമായ ബുദ്ധി വച്ച് അത് അറിയാന്‍ വിഷമമാണെന്ന് മാത്രം. 
അതുകൊണ്ട് തന്നെ ഫലത്തെ പറ്റി ചിന്തിക്കാതെ ശുദ്ധവും നന്മയിലൂന്നിയതുമായ കര്‍മങ്ങള്‍ ഭയലേശമേന്യേ അനുഷ്ഠിക്കാന്‍ ഈ കഥ നമുക്ക് ഉണര്‍വേകട്ടെ. 



Monday, August 6, 2012

കാലത്തെണീറ്റ് - An insightful poem passed on to generations in Kerala


കാലത്തെണീറ്റു  ഗുരു പാദയുഗം സ്മരിച്ചു 
കാലും മുഖോം കഴുകി നല്ല വിഭൂതി ചാര്‍ത്തി 
 കാലാരി തന്റെ തിരുനാമ ജപങ്ങളാലെ 
കാലം കഴിക്കുമവനോ ബഹു ഭാഗ്യശാലി 
ഏവര്ക്കുമുണ്ട് മരണം പുനരങ്ങിതൊന്നും 
ഭാവിച്ചിടാതെ ചിലരുണ്ട് നടന്നിടുന്നു 
ആവശ്യമുള്ളതറിയാതെ  കളിച്ചുവെന്നാല്‍ 
ചാവുന്ന നേരമറിയാം മറിമായമെല്ലാം  

വളരെ ഗഹനമായ ആത്മീയ തത്വങ്ങള്‍ നമ്മുടെ പൂര്‍വികര്‍ ജീവിതത്തില്‍ പകര്‍ത്തുകയും ഇത്തരം പദ്യങ്ങളിലൂടെയും കഥകളിലൂടെയും പഴം ചൊല്ലുകളിലൂടെയും തലമുറകള്‍ക്ക് കൈമാറി വരികയും ചെയ്തു പോന്നു.
മഹത്തായ ഭാരതീയ സംസ്കൃതിയുടെ സദ്‌ ഫലങ്ങള്‍ ഇന്നും നമുക്ക് നുകരാനാവുന്നത് ഇതുപോലെയുള്ള ലളിതമായ  ആചാരങ്ങളിലൂടെയും ശീലങ്ങളിലൂടെയുമല്ലേ ?
എത്രയോ പ്രയോജനപ്രദമായ അറിവുകള്‍ നമുക്ക് കൈമോശം വന്നു കഴിഞ്ഞു. 
ശേഷിക്കുന്നവയെങ്കിലും നഷ്ടപ്പെടാതെ സംഭരിച്ചു ഉപയോഗിക്കാനും വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനും നമുക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തട്ടെ.

Sunday, August 5, 2012

ഒരു രാമായണം, വിഭിന്ന മുഖങ്ങള്‍

ഇന്ന് ഇന്‍റര്‍നെറ്റില്‍ രാമായണത്തെ പറ്റി ബാലഗോകുലം പ്രസിദ്ധീകരിച്ച ലേഖനം കാണാനിടയായി. 

വാത്മീകി രാമായണം വിഭാവനം ചെയ്ത രാമന്‍  മര്യാദാ പുരുഷോത്തമനും ധര്‍മ സ്വരൂപനും ആയ മാനവന്‍ ആണെങ്കിലും അധ്യാത്മ രാമായണത്തിലെത്തുന്പോള്‍ കൂടുതല്‍ ദൈവികത്വം നല്കപ്പെട്ട്ട് ഈശ്വരന്‍ തന്നെ ആയി മാറുന്നു.കുറച്ചു നിറമുള്ള കഥാ തന്തുക്കളും കൂട്ടി ചേര്‍ത്തിരിക്കുന്നു(ഉദാ: അഹല്യ ശിലയായി മാറുന്നത് ). ഇത് ആ കാലഘട്ടത്തിനനുസരിച്ച് ജനങ്ങള്‍ക്ക്‌ ഉള്‍കൊള്ളാന്‍ പറ്റുന്ന രീതിയില്‍ ഉള്ള മാറ്റം ആവാനേ തരമുള്ളൂ.  
അധ്യാത്മ രാമായണത്തിന്റെ ഭക്തി മാധുര്യം അനിര്‍വചനീയമാണ്. ഭക്തിമാര്ഗത്തില്‍ മോക്ഷം തേടുന്നവര്‍ക്ക് ഇതല്ലാതെ മറ്റൊന്നും വേണ്ട. 
എന്നിരിക്കിലും വാത്മീകി രാമായണം സത്യത്തോട് കൂടുതല്‍ ചേര്‍ന്നിരിക്കുന്നു. ആ ഒരു അറിവ് എല്ലാ സത്യന്വേഷികള്‍ക്കും ഉണര്‍വേകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 

ഇത് തയാറാക്കിയ ബാല ഗോകുലത്തിനും എന്നിലേക്കെത്താന്‍  കാരണ ഭൂതരായ facebook സ്നേഹിതരെയും  നന്ദി പൂര്‍വം സ്മരിച്ചു കൊണ്ട് ലേഖനം ചവടെ ചേര്‍ക്കുന്നു.



ഒരു രാമായണം, വിഭിന്ന മുഖങ്ങള്‍

ലോകം കണ്ടതില്‍ വച്ചേറ്റവും മഹത്തരവും മാനുഷികമൂല്യങ്ങളെ പ്രതിപാദിക്കുന്നതുമായ ഏകഗ്രന്ഥമാണ്‌ വാല്‍മീകി രാമായണം. എല്ലാ സത്ഗുണങ്ങളും തികഞ്ഞ, എല്ലാ മാനുഷര്‍ക്കും മാതൃകയായ ഒരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന്‌ നാരദനോട്‌ വാല്‍മീകി മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി ഇക്ഷ്വാകു പരമ്പരയില്‍പ്പെട്ട ശ്രീരാമന്റെ ചരിത്രം നാരദമഹര്‍ഷി വാല്‍മീകിയ്ക്ക്‌ പറഞ്ഞുകൊടുക്കുന്നു. ശ്രീരാമന്റെ സമകാലികനായിരുന്ന വാല്‍മീകി ഗാനരൂപത്തില്‍ രാമായണം കുശലവന്മാരെ പഠിപ്പിക്കുന്നു. ശ്രീരാമന്റെ കഥ ഭാരതീയരുടെ മനസ്സില്‍ രൂഢമൂലമായതുകൊണ്ട്‌ വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കി കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ജനങ്ങളുടെ വിവിധഭാഷകളില്‍ രാമായണം വീരചരിതമായി. അതില്‍ വടക്കേ ഇന്ത്യയില്‍ തുളസിദാസ രാമായണം, ബംഗാളില്‍ കൃത്തിവാസ രാമായണം, തമിഴില്‍ കമ്പരാമായണവും പ്രധാനപ്പെട്ട രാമായണങ്ങളാണ്‌. തെക്കെ ഇന്ത്യയില്‍ ഭക്തിയ്ക്ക്‌ പ്രാധാന്യമുള്ള അധ്യാത്മരാമായണത്തിനാണ്‌ പ്രചുരപ്രചാരം. അദ്ധ്യാത്മ രാമായണത്തിന്റെ മലയാള പരിഭാഷ എന്നുപോലും പറയാവുന്ന എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടാണ്‌ മലയാളികള്‍ക്ക്‌ പ്രിയങ്കരം. കഥ വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും
 ചില മൗലികമായ വ്യത്യാസങ്ങള്‍ വാല്മീകി രാമായണവും രാമായണം കിളിപ്പാട്ടുമായി ഉണ്ട്‌. അദ്ധ്യാത്മ രാമായണത്തെ അനുകരിച്ചാണ്‌ എഴുത്തച്ഛന്‍ കിളിപ്പാട്ട്‌ രൂപേണ രാമായണം രചിച്ചതെങ്കിലും ഒന്നുരണ്ട്‌ സന്ദര്‍ഭങ്ങളില്‍ വാല്‍മീകി രാമായണത്തിലെ ഭാഗങ്ങള്‍ എടുത്ത്‌ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്‌. ഈ മൂന്ന്‌ രാമായണങ്ങള്‍ തമ്മിലുള്ള താരതമ്യം സംബന്ധിച്ച ഹ്രസ്വ അവലോകനമാണ്‌ താഴെ ചേര്‍ക്കുന്നത്‌.

വാല്‍മീകി രാമായണം ബിസി മൂന്നാം നൂറ്റാണ്ടിനുമുമ്പ്‌ എഴുതിയതായി കണക്കാക്കുന്നുണ്ട്‌. ഈ രാമായണം ലോകം മുഴുവന്‍ ആദരിക്കപ്പെടുന്നു. അറിയപ്പെടുന്ന എല്ലാ രാമായണങ്ങളുടേയും കഥ അല്‍പ്പസ്വല്‍പ്പവ്യത്യാസത്തോടെ
 വാല്‍മീകി രാമായണത്തില്‍നിന്നും എടുത്തിട്ടുള്ളതാണ്‌. വാല്‍മീകി രാമായണത്തില്‍ 24000 ശ്ലോകങ്ങളാണ്‌ അടങ്ങിയിരിക്കുന്നത്‌. ശ്രീരാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന്‌ വെളിവാക്കപ്പെടുന്നില്ല. ശ്രീരാമന്‌ വലിയ ദിവ്യത്തമൊന്നും കല്‍പ്പിക്കുന്നില്ലെങ്കിലും ഒരു സിദ്ധപുരുഷനായി കണക്കാക്കുന്നു. ഒരു യഥാര്‍ത്ഥമനുഷ്യന്‍ എങ്ങനെയായിരിക്കണമെന്ന്‌ കാണിച്ചു തരികയാണ്‌ ശ്രീരാമനിലൂടെ വാല്‍മീകി. വാല്‍മീകിയുടെ ശ്രീരാമന്‍ പുരുഷോത്തമനും ധര്‍മവിഗ്രഹനുമാണ്‌.

അതേസമയം വാല്‍മീകി രാമായണത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്‌ അദ്ധ്യാത്മ രാമായണം കഥ. വാല്‍മീകി രാമായണത്തിന്റെതാണെങ്കിലും ശ്രീരാമനെ വിഷ്ണുവിന്റെ അവതാരമായിട്ടാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. അടിമുടി സ്തുതികളും കീര്‍ത്തനങ്ങളുംകൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌ ഭക്തിസാന്ദ്രമായ അദ്ധ്യാത്മ രാമായണം. മഹര്‍ഷി രാമാനന്തനാണ്‌ അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്‌ എന്നാണ്‌ പണ്ഡിതമതം. രചനാ കാലഘട്ടം എഡി 1400 ആണെന്ന്‌ പറയപ്പെടുന്നു. 3643 ശ്ലോകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ബ്രഹ്മാണ്ഡ പുരാണത്തിന്റെ ഒരു ഭാഗമായ ഉമാമഹേശ്വര സംവാദ രൂപേണയാണ്‌ ഇതിന്റെ രചന.

മൂലത്തിന്റെ തര്‍ജ്ജമ എന്നുപോലും പറയാവുന്ന എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ ഭക്തിയില്‍ മൂലരത്നത്തെപ്പോലും വെല്ലുന്ന സ്തുതികളാണ്‌ ഇതില്‍ ചേര്‍ത്തിട്ടുള്ളത്‌. രചനാകാലം എഡി 1500-1600. പാവപ്പെട്ട സാധാരണക്കാരായ ജീവന്മാര്‍ക്ക്‌ ശ്രീരാമഭക്തിയിലൂടെ പരമപദം ലഭിക്കാന്‍ വേണ്ടിയാണ്‌ താന്‍ രാമായണം ചമയ്ക്കുന്നതെന്ന്‌ എഴുത്തച്ഛന്‍ ആമുഖമായി സൂചിപ്പിച്ചിട്ടുണ്ട്‌. മറ്റ്‌ രാമായണങ്ങളിലും മൂലത്തിലുമില്ലാത്ത നിരവധിസാരോപദേശങ്ങള്‍ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടില്‍ ചേര്‍ത്തിട്ടുണ്ട്‌. സാരോപദേശങ്ങള്‍ ഓരോന്നും വിലമതിക്കാനാവാത്ത രത്നങ്ങളാണ്‌. കാണ്ഡങ്ങള്‍ തിരിച്ചുള്ള അവലോകനം താഴെ ചേര്‍ക്കുന്നു.

ബാലകാണ്ഡം
വാല്‍മീകി മഹര്‍ഷി ശ്രീരാമനെ വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിക്കുന്നില്ല. സര്‍വ സദ്ഗുണങ്ങളുമുള്ള ഒരുത്തമ മര്യാദാപുരുഷോത്തമനെയാണ്‌ വാല്‍മീകി അവതരിപ്പിക്കുന്നത്‌. രാമോ വിഗ്രഹ വാന്‍ ധര്‍മ്മ എന്നാണ്‌ വാല്‍മീകി പറയുന്നത്‌. 'ധര്‍മ്മ സ്വരൂപന്‍' അതായത്‌ ധര്‍മപാതയില്‍നിന്ന്‌ അണുവിടപോലും ചലിക്കാത്തവന്‍ എന്നര്‍ത്ഥം. സാധാരണ മനുഷ്യര്‍ക്ക്‌ ഉണ്ടാകുന്ന സുഖദുഃഖങ്ങളും മാനസിക വിക്ഷോഭങ്ങളും രാമനെയും ബാധിക്കുന്നതായി കാണിക്കുന്നു. സീതാസ്വീകരണ സമയത്താണ്‌ ശ്രീരാമന്‍ അവതാര പുരുഷനായി വാല്‍മീകി വെളിപ്പെടുത്തുന്നത്‌.

അദ്ധ്യാത്മ രാമായണത്തില്‍ ശ്രീരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമായി ശംഖ്‌, ചക്ര, ഗദാ, പത്മങ്ങളുള്ള നാല്‌ കൈകളോടുംകൂടി കൗസല്യാതനയനായി ജനിക്കുന്നു. ഭക്തിപാരവശ്യത്തില്‍ ആണ്ടുപോയ കൗസല്യ ഭഗവാനെ സ്തുതിച്ചുകൊണ്ട്‌ ഈ വൈഷ്ണവരൂപം മറ്റുള്ളോര്‍ കാണുംമുമ്പേ മറയ്ക്കണമെന്നും ലാളനയ്ക്കനുയോജ്യമായ മനുഷ്യരൂപം കൈക്കൊള്ളണമെന്ന്‌ പ്രാര്‍ത്ഥിക്കുകയാല്‍ ഭഗവാന്‍ കൈയും കാലുമിട്ടടിച്ച്‌ കരയുന്ന ഒരു ശിശുവായി രൂപം മാറുന്നു. എഴുത്തച്ഛന്‍ രാമായണവും ഇപ്രകാരം തന്നെ ഭക്തിഭാവത്തില്‍ അദ്ധ്യാത്മരാമായണം മൂലത്തെ കവച്ചുവെയ്ക്കുന്നു. പലസ്തുതികളും തികച്ചും മൂലത്തെ വെല്ലുന്നതാണ്‌.

അഹല്യാമോക്ഷത്തില്‍ ശ്രീഗൗതമ മഹര്‍ഷി അഹല്യയെ തപസ്സനുഷ്ഠിക്കുവാന്‍ ശപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. കല്ലായി തീരുന്നില്ല. ശ്രീരാമന്‍ ആശ്രമത്തില്‍ പ്രവേശിക്കുമ്പോള്‍ അഹല്യ ശാപമുക്തയായി പ്രത്യക്ഷപ്പെടുന്നു. ശ്രീരാമന്‍ തപസ്വിനിയായ അഹല്യയെ വണങ്ങുകയാണ്‌ ചെയ്യുന്നത്‌. അദ്ധ്യാത്മരാമായണത്തില്‍ അഹല്യാശ്രമത്തില്‍ പ്രവേശിച്ച്‌ കല്ലായികിടക്കുന്ന അഹല്യയുടെ മേല്‍പാദം വയ്ക്കുമ്പോള്‍ അഹല്യയ്ക്ക്‌ ശാപമോക്ഷം വരുകയും ഭഗവാനെ സ്തുതിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന്‌ മിഥിലയിലേക്കുള്ള യാത്രാമധ്യേ ഗംഗാനദി കടക്കുവാന്‍ വള്ളത്തില്‍ കയറുമ്പോള്‍ പാദം കഴുകിയിട്ടുവേണം വഞ്ചിയില്‍ കയറാന്‍ എന്നുപറയുന്നു. "ക്ഷാതുയാമി തവപാദപങ്കജം" ഒരുപക്ഷെ ശ്രീരാമന്റെ പാദസ്പര്‍ശമേറ്റാല്‍ തന്റെ കടത്തുവഞ്ചിയും പെണ്ണായി പോകുമോ എന്ന ഭയംകൊണ്ടാണ്‌ കേവടന്‍ അങ്ങനെ പറയുന്നത്‌. അദ്ധ്യാത്മരാമായണം മൂലത്തില്‍ പ്രതിപാദിച്ചതുതന്നെയാണ്‌ ചേര്‍ത്തിട്ടുള്ളത്‌. പക്ഷെ കേവടന്റെ ഫലിതം ഇല്ലെന്നുമാത്രം.

അയോദ്ധ്യാകാണ്ഡം
ശ്രീരാമന്‍ അവതാരോദ്ദേശ്യം അറിയിക്കുന്നതിനായി നാരദന്റെ വരവും തുടര്‍ന്ന്‌ സരസ്വതി മന്ഥരയെക്കൊണ്ട്‌ രാമന്റെ അഭിഷേകം മുടക്കാന്‍ കൈകേയിയെ പ്രേരിപ്പിക്കുന്നതൊന്നും വാല്‍മീകി രാമായണത്തിലില്ല. കൊട്ടാരത്തിലെ ചില പ്രശ്നങ്ങളുടെ പരിണത ഫലമാണ്‌ രാമന്റെ വനവാസത്തിന്‌ ഇടയാക്കുന്നത്‌. ശ്രീരാമന്റെ വാല്‍മീകി ആശ്രമപ്രവേശം വിശദമായി വര്‍ണിക്കുകയോ വാല്‍മീകിയുടെ വൃത്താന്തമോ വിശദമാക്കുന്നില്ല. രാമനെ വനവാസത്തില്‍നിന്ന്‌ പിന്‍തിരിപ്പിച്ചുകൊണ്ടുവരാന്‍വ
േണ്ടി ഭരതന്‍ പ്രായോപവേശത്തിന്‌ തുനിഞ്ഞ്‌ ദര്‍ഭ വിരിച്ച്‌ കിഴക്കുനോക്കി കിടക്കാന്‍ ഒരുമ്പെടുന്നതും വാല്‍മീകി രാമായണത്തിലില്ല. വസിഷ്ഠന്റെ ഉപദേശങ്ങള്‍ കേട്ട്‌ ഭരതനും പരിവാരങ്ങളും തിരിച്ചുപോരുകയാണ്‌ ചെയ്യുന്നത്‌. അധ്യാത്മരാമായണത്തില്‍ അവതാരോദ്ദേശ്യം നടപ്പാക്കുന്നതിന്‌ സരസ്വതി നാവില്‍ പ്രവേശിച്ച്‌ മന്ഥര കൈകേയിയെക്കൊണ്ട്‌ ശ്രീരാമന്റെ അഭിഷേകം മുടക്കിപ്പിക്കുന്നു. അതിന്‌ അടിസ്ഥാനമായി ചില കാരണങ്ങളുമുണ്ട്‌. ഭരതനും ശത്രുഘ്നനും ഇല്ലാത്ത അവസരത്തിലാണ്‌ ദശരഥന്‍ രാമന്‌ അഭിഷേകം നിശ്ചയിക്കുന്നത്‌. കൊട്ടാരത്തിലെ സപത്നീ കലഹവും അതിനൊരു കാരണമാകുന്നതായി മനസ്സിലാക്കാം. അധ്യാത്മരാമായണം കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ അത്‌ സ്പഷ്ടമായി സൂചിപ്പിക്കുന്നുണ്ട്‌. "കര്‍ത്താവു നീ, രാജ്യഭോക്താവും നീയല്ലോ, മത്സരിപ്പാനില്ല നമ്മോടാരും" എന്ന്‌ ശ്രീരാമന്‍ ലക്ഷ്മണനോട്‌ പറയുന്നതും, കാമിനീ കൈകേയി ചിത്തമെന്തീശ്വരാ എന്ന കൗസല്യയുടെ ആത്മലാപനവും അതിന്‌ തെളിവാണ്‌. അധ്യാത്മ രാമായണത്തില്‍ കൈകേയി തന്റെ തെറ്റ്‌ ഏറ്റുപറഞ്ഞ്‌ രാമനോട്‌ ക്ഷമ ചോദിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. രാമന്‍ കൈകേയിയെ വണങ്ങി തന്വോപദേശം ചെയ്യുന്നു. ഈ ഭാഗം അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ മനഃപൂര്‍വം വിട്ടുകളഞ്ഞതായി തോന്നുന്നു. കൈകേയിയോടുള്ള വിരോധം കൊണ്ടായിരിക്കണം അത്‌. വനത്തിലേയ്ക്ക്‌ ശ്രീരാമനെ കൂട്ടിക്കൊണ്ടുവരുവാന്‍ "കൈകേയി ഒഴിച്ചുള്ള മാതാക്കളുമായി പോകണം" എന്നുവരെ ഭരതനെക്കൊണ്ട്‌ പറയിയ്ക്കുന്നു.
ആരണ്യകാണ്ഡം
1. വാല്‍മീകി രാമായണത്തില്‍ വിരാധനെക്കൊന്ന്‌ ഒരു കുഴിയില്‍ മൂടുന്നു. വിരാധന്‍ ഗന്ധര്‍വരൂപം കാട്ടിസ്തുതിക്കുന്ന ഭാഗമില്ല. ശരഭംഗന്‍, സുതീക്ഷണന്‍, അഗസ്ത്യന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ രാക്ഷസന്മാരെ ഓടിക്കുവാന്‍ വന്ന ഒരു രാജാവുമാത്രമായിട്ടാണ്‌ ശ്രീരാമനെ കാണുന്നത്‌.
2. വാല്‍മീകി രാമായണത്തില്‍ ലക്ഷ്മണോപദേശമില്ല.
3. മായാസീതയെയല്ല. യഥാര്‍ത്ഥസീതയെയാണ്‌ രാവണന്‍ എടുത്തുകൊണ്ട്‌ പോകുന്നത്‌.
അദ്ധ്യാത്മരാമായണത്തില്‍ വിരാധനെ അമ്പെയ്ത്‌ ഓരോ ഭാഗവും മുറിച്ചു കൊല്ലുന്നു. അപ്പോള്‍ വിരാധന്‍ വിദ്യാധരരൂപിയായി തീര്‍ന്ന്‌ ശ്രീരാമന്‍ സാക്ഷാല്‍ വിഷ്ണുഭഗവാനാണെന്ന്‌ കണക്കാക്കി സ്തുതിക്കുന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലും മൂലംപോലെ തന്നെയാണ്‌ ഘോരമായ മഹാരണ്യ പ്രവേശന സമയത്ത്‌ ശ്രീരാമന്‍ ലക്ഷ്മണനോട്‌ പറയുന്നത്‌. മുമ്പില്‍ ഞാന്‍ നടന്നുകൊള്ളാം പിറകേ നീയും നടക്കണം എന്നാണ്‌. "അഗ്രേഗച്ഛാമ്യ ഹം പശ്ചാത്ത്വം"എഴുത്തച്ഛന്‍ അത്‌ മനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നത്‌ ഇപ്രകാരമാണ്‌. "മുമ്പില്‍ നീ നടക്കണം വഴിയേ വൈദേഹിയും പിന്നാലെ ഞാനും നടന്നീടുവന്‍ ഗതഭയം. പക്ഷെ മൂലത്തിനു നേരെ വിപരീതമായി എന്നുമാത്രം. അദ്ധ്യാത്മ രാമായണത്തില്‍ മായാസീതയെ തൊടാതെ രാവണന്‍ മണ്ണോടുകൂടി എടുത്ത്‌ തേരില്‍ വച്ചുകൊണ്ടുപോകുന്നു. എഴുത്തച്ഛന്‍ സീതയെ തേരില്‍ എടുത്തുവച്ച്‌ ആകാശമാര്‍ഗം രാവണന്‍ കൊണ്ടുപോയി എന്നുമാത്രമേ പറയുന്നുള്ളൂ.

കിഷ്‌കിന്ധാ കാണ്ഡം
ക്രിയമാര്‍ഗോപദേശം ലക്ഷ്മണന്‌ കൊടുക്കുന്നത്‌ വാല്‍മീകി രാമായണത്തിലില്ല. പകരം പ്രകൃതിഭംഗിയും ഭൂമിയുടെ കിടപ്പും മറ്റും വര്‍ണിക്കുന്നു. സീതാവിയോഗത്തില്‍ ദുഃഖിക്കുകയും ചെയ്യുന്നു. നിശാകര (ചന്ദ്രമനസ്സ്‌)താപസന്റെ ജനനമരണത്തെ സംബന്ധിച്ച സമ്പാതിയോടുള്ള ഉപദേശം വാല്‍മീകി രാമായണത്തിലില്ല. അദ്ധ്യാത്മരാമായണം മൂലത്തിലും കിളിപ്പാട്ടിലും ക്രിയോമാര്‍ഗോപദേശവും സമ്പാതിയോടുള്ള ഉപദേശവും വിശദമായിട്ടുണ്ട്‌. "ദേഹം നിമിത്തമീ ദുഃഖമറിക നീ ദേഹമോര്‍ക്കില്‍ കര്‍മസംഭവം നിര്‍ണയം' എന്ന്‌ എഴുത്തച്ഛന്‍ എടുത്തു പറയുന്നു.

സുന്ദരകാണ്ഡം
വാല്‍മീകി രാമായണത്തില്‍ ഹനുമാന്റെ രാവണനോടുള്ള ഉപദേശം കാണുന്നില്ല.

യുദ്ധകാണ്ഡം
വാല്‍മീകി രാമായണത്തില്‍ രാമേശ്വരത്തെ ശിവലിംഗ പ്രതിഷ്ഠ പ്രതിപാദിക്കുന്നില്ല. എന്നാല്‍ രാവണവധം കഴിഞ്ഞ്‌ തിരിച്ച്‌ പുഷ്പക വിമാനത്തില്‍ വരുമ്പോള്‍ രാമേശ്വരത്തുകൂടി കടന്നുപോകുമ്പോള്‍ ശിവന്‍ എന്നെ പ്രതിഷ്ഠിച്ച സ്ഥലമാണെന്ന്‌ പറയുന്നുണ്ട്‌. വാല്‍മീകി രാമായണത്തില്‍ ശ്രീരാമന്‍ വരുണ ദേവനെ പ്രത്യക്ഷപ്പെടുത്തുന്നതിനായി മൂന്ന്‌ അഹോരാത്രം ഉപവസിക്കുന്നു. വരുണന്‍ പ്രത്യക്ഷപ്പെടാത്തതുകൊണ്ടാണ്‌ വില്ലെടുക്കുന്നത്‌. വാല്‍മീകി രാമായണത്തില്‍ ശുകന്റെ പൂര്‍വവൃത്താന്തമില്ല. യുദ്ധം വാല്‍മീകി വിശദമായി വര്‍ണിക്കുന്നുണ്ട്‌. ഇന്ദ്രജിത്ത്‌ രാമലക്ഷ്മണന്മാരെ നാഗാസ്ത്രം എയ്ത്‌ മോഹാലസ്യപ്പെടുത്തുന്നു. ഗരുഡന്‍ വന്ന്‌ നാഗാസ്ത്രബന്ധനം വേര്‍പെടുത്തുന്നു.

അദ്ധ്യാത്മരാമായണം മൂലത്തില്‍ ശ്രീരാമന്‍ ഉപവസിക്കുന്നതായി പറയുന്നില്ല. ശ്രീരാമന്‍ വന്നപ്പോള്‍ വരുണദേവന്‍ വന്നു വന്ദിയ്ക്കാത്തതുകൊണ്ടാണ്‌ കോപിച്ചത്‌. എഴുത്തച്ഛന്റെ രാമായണത്തില്‍ വാല്മീകി രാമായണം സ്വീകരിച്ചിരിക്കുന്നത്‌. അദ്ധ്യാത്മ രാമായണം മൂലത്തില്‍ ബ്രഹ്മാസ്ത്രം എയ്താണ്‌ ഇന്ദ്രജിത്ത്‌ രാമ-ലക്ഷ്മണന്മാരെ മോഹിപ്പിക്കുന്നത്‌. എഴുത്തച്ഛനും അത്‌ പിന്തുടര്‍ന്നിരിക്കുന്നു. രാവണന്റെ ഹോമവിഘ്നം വാല്‍മീകി രാമായണത്തില്‍ ഇല്ല. രാവണവധം ഏതാണ്ട്‌ വാല്‍മീകി രാമായണംപോലെയാണ്‌ രാമായണം കിളിപ്പാട്ടിലും. പത്ത്‌ തലയും മുറിച്ചിടുന്നതും ആദിത്യഹൃദയ മന്ത്രവും ബ്രഹ്മാസ്ത്രം പ്രയോഗിച്ചു കൊല്ലുന്നതുമെല്ലാം എഴുത്തച്ഛന്‍ പകര്‍ത്തിയിരിക്കുന്നു. എന്നാല്‍ അദ്ധ്യാത്മ രാമായണം മൂലത്തില്‍ വിവരിച്ചിരിക്കുന്ന പ്രധാന വസ്തുത എഴുത്തച്ഛന്‍ വിട്ടുകളഞ്ഞിരിക്കുന്നു. രാവണന്റെ 10 തലവരെ രാമന്‍ മുറിച്ചു കളയുന്നു. എന്നാല്‍ വീണ്ടും 10 തലയ്ക്ക്‌ മാറ്റമില്ലാതെ തുടരുന്നു. ശ്രീരാമദേവനെ രാവണന്റെ പൊക്കിളില്‍ അമൃതകുംഭമുണ്ടെന്ന്‌ വിഭീഷണന്‍ അറിയിക്കുന്നു. അത്‌ തകര്‍ക്കാതെ രാവണനെ കൊല്ലാന്‍ സാധിക്കുകയില്ലെന്നും അറിയിക്കുന്നു. അതിന്‍പ്രകാരം അമൃതകുംഭം നശിപ്പിച്ചതിനുശേഷമാണ്‌ ശ്രീരാമന്‍ രാവണനെ ബ്രഹ്മാസ്ത്രമെയ്ത്‌ കൊല്ലുന്നത്‌.

സീതാ സ്വീകരണം
വാല്‍മീകി രാമായണവും അദ്ധ്യാത്മ രാമായണവുമായി വളരെ വ്യത്യാസം കാണുന്നു. സീതവരുമ്പോള്‍ രാമന്‍ ഗൗരവപൂര്‍വം സീതയെ നോക്കുന്നു. തന്റെ പരിശുദ്ധി തെളിയിക്കുവാന്‍ സീത അഗ്നിപ്രവേശം ചെയ്യുന്നു. വഹ്നിമണ്ഡലത്തില്‍ മറഞ്ഞിരിക്കുന്ന സീതയെ രാമന്‍ സ്വീകരിക്കുന്നു. വാല്‍മീകി രാമായണത്തില്‍ രാമന്‍ സീതയെ നോക്കി കടുത്ത ഭത്സനം നടത്തുന്നു. രാമന്‍ ഇപ്രകാരം പറയുന്നു. സീതേ ഞാന്‍ പൗരുഷമുള്ള ഒരു പുരുഷന്റെ കര്‍ത്തവ്യം നിര്‍വഹിച്ചിരിക്കുന്നു. ഈ കുരങ്ങന്മാരെ കൂട്ടുപിടിച്ച്‌ യുദ്ധം ജയിച്ചത്‌ എന്റെയും കുലത്തിന്റെയും അഭിമാനം സംരക്ഷിക്കുവാന്‍ വേണ്ടിയാണ്‌. നിന്നില്‍ എനിക്ക്‌ പ്രീതിയില്ല. രാവണന്‍ നിന്നെ വെറുതെ വിട്ടിരിക്കുവാന്‍ സാധ്യതയില്ല. അവന്‍ നിന്നെ നോട്ടംകൊണ്ടും സ്പര്‍ശംകൊണ്ടും മലിനപ്പെടുത്തി. നിനക്ക്‌ പത്ത്‌ വഴികളുണ്ട്‌. ഏതും തെരഞ്ഞെടുക്കാം. ഭരതന്‍, ലക്ഷ്മണന്‍, സുഗ്രീവന്‍, വിഭീഷണന്‍ അല്ലെങ്കില്‍ ആരുടെ കൂടെയും പോകാം. സീത ഇതെല്ലാം കേട്ട്‌ ദുഃഖിതയായി അഗ്നിപ്രവേശം ചെയ്യുന്നു. ദേവകള്‍പോലും ഇതെല്ലാം കണ്ട്‌ ശ്രീരാമനെ അധിക്ഷേപിക്കുന്നു. ശ്രീരാമന്‍ ദേവകളോട്‌ പറയുന്നു "ഞാന്‍ ഒരു മനുഷ്യന്‍, ദശരഥന്റെ പുത്രന്‍" ഇത്രയുമേ എനിക്കറിയാവൂ. അപ്പോള്‍ ബ്രഹ്മാവ്‌ പ്രത്യക്ഷനായി ശ്രീരാമന്‍ നാരായണനാണെന്ന്‌ അറിയിക്കുകയും അവതാരോദ്ദേശ്യം സാധിച്ചതായി അറിയിക്കുകയും ചെയ്യുന്നു.

Thursday, August 2, 2012

ഗുരു വന്ദനം

ഓം ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വരാ
ഗുരു സാക്ഷാല്‍ പരം ബ്രഹ്മാ:  തസ്മൈ ശ്രീ ഗുരവേ നമ: 

പരബ്രഹ്മമാണെന്റെ   ഗുരു 
പരം ജ്ഞാനം ആണെന്റെ ഗുരു
കണ്ണിന്‍ കണ്ണാമുള്‍കണ്ണില്‍    
സത്യത്തിന്റെ  പ്രകാശത്തില്‍   
ധര്‍മ്മ ശലാകകള്‍  ഊതി മിനുക്കിയ 
മുത്തുകളാണെന്‍ സന്ദേശം