Saturday, October 6, 2018

വാഴയും മരവാഴയും

തേന്മാവിന്റെ ചില്ലയിൽ ഇരുന്നു താഴേക്ക് നോക്കിയ മരവാഴ, താഴെ നിൽക്കുന്ന വാഴയോടു പറഞ്ഞു.
 നീ എന്തിനാണ് ആ മണ്ണിൽ നിൽക്കുന്നത് ? വേരുകൾ പൊട്ടിച്ചു മാറ്റി ഇങ്ങു മുകളിൽ വന്നു കൂടെ? ഇവിടെ കന്നുകാലികളുടെയും കിളികളുടെയും ശല്യം ഇല്ല. ചെളിയും മണ്ണും ഇല്ല. ഇങ്ങു ഉയരത്തിൽ  നിന്ന് എല്ലാം കൂടുതൽ നന്നായി കാണാം .
വേരുകൾ കെട്ടുപാടുകൾ ആണ്. പൊട്ടിച്ചെറിയാൻ ആദ്യ അൽപം പ്രയാസം ആവും.  എന്നാൽ ഒരിക്കൽ അത് ചെയ്താൽ പുതിയവ, വായുവിൽ നിന്ന് ജീവ ജലം എടുക്കാൻ കെല്പുള്ളവ, മുളച്ചു കൊള്ളും .
അകെ ഉള്ള ഒരു ജീവിതം ഇങ്ങനെ കഷ്ടപ്പെട്ട് ജീവിച്ചു തീർക്കണോ ? മണ്ടത്തരം കാണിക്കാതെ കയറി വരൂ.


വാഴ മുകളിലേക്ക് നോക്കി മന്ദഹസിച്ചു കൊണ്ട് പറഞ്ഞു.
നന്ദി സ്നേഹിതാ, ഈ വേരുകൾ എനിക്ക് ബന്ധനം അല്ല. എന്റെ ശരീരത്തിന്റെ ഭാഗം ആണ്. ഭൂമി ദേവിയുമായുള്ള എന്റെ പൊക്കിൾകൊടി ബന്ധം. 'അമ്മ എന്നെ ആലിംഗനം ചെയ്യുന്നതും എന്നെ ഊട്ടുന്നതും ഈ വേരുകളിലൂടെ ആണ്. എന്നെ ഞാൻ ആക്കിയതും, നിലനിർത്തുന്നതും ഈ വേരുകൾ ആണ്.

പിന്നെ, കന്നുകാലികളും കിളികളും എന്റെ സഹോദരങ്ങൾ തന്നെയാണ്. എനിക്കുള്ളതിൽ  കുറച്ചു അവർക്കു കൂടെ നല്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാൻ അങ്ങ് മുകളിൽ വന്നാൽ ചിത്ര ശലഭങ്ങളും തുമ്പികളും തേൻ തേടി വിഷമിക്കില്ലേ. പൂവാലി പശുവിന്റെ കുറുമ്പൻ കുട്ടന്റെ വികൃതികൾ എനിക്കും നഷ്ടമാവില്ലേ. നിന്നെ പോലെ ഞാൻ എന്നിലേക്ക്‌ തന്നെ ചുരുങ്ങി പോവില്ലേ?
 അതുകൊണ്ടു ഞാൻ ഇവിടെ  എന്റെ ഈ കൊച്ചു സ്വർഗത്തിൽ , ചില്ലറ കഷ്ടപ്പാടുകൾ ഒക്കെ ആയി കഴിഞ്ഞോളാം.

അന്ന് ആദ്യമായി മരവാഴക്ക് അവൻ സ്വയം തീർത്ത മായാലോകം വിട്ടു മണ്ണിലേക്കിറങ്ങാൻ കൊതിയായി.

Friday, May 30, 2014

നമുക്ക് മൃഗങ്ങളാകാം

സമീപ കാലത്ത് മനസ്സിനെ പിടിച്ചുലച്ച ചില പത്ര വാർത്ത‍കളാണ് ഈ കുറിപ്പിന് ആധാരം. മനസ്സിനുള്ളിൽ കനലായെരിയുന്ന, ഓർക്കാനാഗ്രഹിക്കാത്ത അനവധി ചിത്രങ്ങളിൽ ചിലത് ചുവടെ കൊടുക്കുന്നു.

1) ഒരിക്കലും ലഭിക്കാനിടയില്ലാത്ത 'സ്വർഗ്ഗ തുല്യ' ജീവിതം സ്വപ്നം കണ്ട്, 3 വയസ്സുള്ള തന്റെ കുഞ്ഞിനെയും ഒപ്പം ബന്ധുക്കളെയും ഇല്ലാതാക്കാൻ, കാമുകന് സഹായം ചെയ്ത ഒരുവൾ.
മറു പുറത്ത് കാമുകിക്ക് വിസ്മയ സമ്മാനമായി അവളുടെ കുഞ്ഞിന്റെ, ശിരസ്സു സമർപ്പിച്ച ഒരു നികൃഷ്ട ജീവി.

2) കാലിൽ കെട്ടിപ്പിടിച്ച് തേങ്ങുന്ന പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ്, സ്വപ്ന തീരം
തേടാനിറങ്ങിയ മറ്റൊരുവൾ.

3) സ്നേഹിച്ചു വിവാഹം കഴിച്ച ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ ഒരുവൾ, മറു വശത്ത് നിരാശ കൊണ്ടോ പ്രതികാരം കൊണ്ടോ എന്നറിയില്ല, സ്വന്തം കുഞ്ഞുങ്ങളെ കൊന്നു സ്വയം മരിക്കാൻ ശ്രമിച്ച ഒരുവൻ.

അമ്മ എന്നോ അച്ഛൻ  ഇവരെ വിശേഷിപ്പിച്ച് ആ പദങ്ങൾ മലിനമാക്കുന്നില്ല. തന്നെ അല്ല, അത് അവർ അർഹിക്കുന്നില്ല.

ഇനിയുമുണ്ട് നിരവധി.
51 വെട്ടേറ്റ, ഇന്നും നീതി ലഭിക്കാത്ത, ഒരു മുഖം. വിടരും മുൻപേ കശക്കി എറിയപ്പെട്ട നിരവധി പിഞ്ചു കുഞ്ഞുങ്ങൾ , സ്വന്തം അച്ഛനിൽ നിന്നും ഗര്ഭം ധരിക്കുമോ എന്ന് ഭയന്ന് ജീവിക്കുന്ന പെണ്‍ കുട്ടികൾ

പുറത്തറിയാത്ത എത്രയോ ഇരകൾ വേറെ ഉണ്ടാവും?

വർത്തമാന പത്രത്തിൽ നിന്ന് മടുപ്പോടെ മുഖം തിരിച്ചപ്പോൾ കണ്ടത് ഒരു കുഞ്ഞു പൂച്ചയെ
Photo by: © virgonira
കടിച്ചെടുത്ത്  ഓടുന്ന അമ്മപ്പൂച്ചയെ ആണ്. ഒരു പക്ഷെ തന്റെ കുഞ്ഞിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റുകയാവാം. വീട്ടിലെ തൊഴുത്തിൽ പശുക്കുട്ടിയെ പുറത്തേക്ക്‌ ഇറക്കുന്പോൾ അസ്വസ് ഥയായ് നിരത്താതെ കരയുന്ന തള്ളപ്പശു. കുഞ്ഞിനു തീറ്റ തേടി കൊടുക്കുന്ന പക്ഷികൾ. മാതൃത്വം, സ്നേഹം ഇതൊക്കെ ഇപ്പോഴും ഈ സാധു ജീവികളിൽ ഇപ്പോഴും ഒരു കുറവുമില്ലാതെ നില നിൽക്കുന്നു. മനുഷ്യൻ മാത്രമെന്താണ്  ഇങ്ങനെ?

 ബുദ്ധിയില്ലാത്ത ഈ മിണ്ടാപ്രാണികളിൽ പോലും ആരും പഠിപ്പിക്കാതെ തന്നേ തലമുറകളായി ഈ സദ്‌ ഗുണങ്ങളെല്ലാം ഉണ്ടെങ്കിൽ ഇരു കാലി  മൃഗങ്ങളായ നമ്മളിലും തീർച്ചയായും  ഉണ്ടാവും. ശാന്തി, സ്നേഹം, ശക്തി, പരിശുദ്ധി , ആനന്ദം ഇവ എല്ലാ ശിശുക്കളിലും ഉണ്ട്. നമ്മുടെ സ്വതസിദ്ധമായ ഈ ഗുണങ്ങൾ ഒരിക്കലും നഷ്ടമാവുന്നുമില്ല. വളരുന്പോൾ നമ്മുടെ ബുദ്ധിയും ഓർമ്മയും നമുക്ക് ചുറ്റും ഒരു മിഥ്യാ ലോകം സൃഷ്ടിക്കുന്നു. പണവും കാമവും ആണ് സന്തോഷം എന്ന ഒരു തെറ്റായ തോന്നൽ നമ്മിൽ ഉറച്ചിരിക്കുന്നു. സാമൂഹിക വ്യവസ്ഥ നല്കുന്ന സ്വാതന്ത്ര്യവും, സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന സൌകര്യങ്ങളും അവയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും നമ്മെ പ്രാപ്തരാക്കുന്നു.
ധാർമ്മിക ബോധവും അന്തസ്സും ഓരോ വ്യക്തിയിലും ഉണ്ടാവുമ്പോൾ മാത്രമേ ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാവുകയുള്ളൂ.

ഇന്നത്തെ പരിതസ്ഥിതിയിൽ കേരളീയർ ധാർമിക മൂല്യമുള്ള മനുഷ്യരാവണമെന്ന് ആഗ്രഹിക്കുന്നത് അതിമോഹം ആവും. കാരണം ആസക്തി നിറഞ്ഞ ഇന്ദ്രിയങ്ങൾക്കും , അജ്ഞാനം നിറഞ്ഞ മനസ്സുകൾക്കും പിന്നിൽ, എവിടെയോ നമുക്ക് നമ്മെ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പകരം നന്മയിലേക്കുള്ള ആദ്യ പടിയായി മൃഗങ്ങളായിക്കൂടെ?
മുകളിൽ പറഞ്ഞ പോലെ, സഹജ ഗുണങ്ങൾ നഷ്ടപ്പെടുത്താത്ത, ആവശ്യത്തിനു മാത്രം സംഭരിച്ചു വച്ച് ബാക്കി സഹ ജീവികള്ക്കു നൽകുന്ന, നിഷ്കളങ്കത നഷ്ടപ്പെടുത്താത്ത ഇരുകാലി മൃഗങ്ങൾ ?


Note : Images used are not this blog's properties. 

Thursday, May 15, 2014

ഒരു പേനയുടെ കഥ, നമ്മുടെയും!

ഒരിടത്തൊരിടത്തൊരു പേന ഉണ്ടായിരുന്നു. നിരവധി സാഹിത്യ സൃഷ്ടികളും ധാർമ്മിക വചനങ്ങളും തന്നിലൂടെ അനശ്വരമാവുന്നത് കണ്ടു ഒരുപാട് സന്തോഷിച്ച പേന.എഴുത്തുകാരന് പേനയെ വലിയ ഇഷ്ടമായിരുന്നു. അയാൾ അതിനെ എപ്പോഴും തന്റെ കീശയിൽ  കൊണ്ട് നടന്നു.ഓരോ രചനയുടെയും അവസാനം അയാള് അതിനെ ചുംബിച്ചു.നന്നായി പരിപാലിച്ചു.

 പിന്നീടെപ്പോഴോ പേനക്ക് താൻ വലിയവനാണെന്ന് തോന്നൽ വന്നു.
ഞാൻ ഒരു സംഭവം തന്നെ!! എന്റെ മുന ചലിക്കാത്ത കടലാസ് താളുകൾക്ക് എന്തു വില? എന്നിലൂടെ അല്ലാതെ എഴുത്തുകാരൻ എങ്ങനെ ആശയ വിനിമയം നടത്തും?? സാഹിത്യ ലോകത്തിന്റെ ആധാര ശില തന്നെ ഞാനല്ലേ? പക്ഷേ , അർഹമായ സ്ഥാനം എനിക്ക്  കിട്ടിയിട്ടുണ്ടോ? പേന ചിന്തിച്ചു. പുരസ്കാരങ്ങൾ മുഴുവനും സാഹിത്യകാരന്. എന്തിനു, കടലാസ് താളുകൾക്ക് പോലും പുസ്തകം ആയാൽ മെച്ചപ്പെട്ട പരിഗണന കിട്ടുന്നു. ഇതങ്ങനെ വിട്ടാൽ പറ്റില്ല. നാളെ മുതൽ ഞാൻ പണി മുടക്കുന്നു.

പിറ്റേന്ന് പേന പണി മുടക്കി. മുനയിലേക്ക് മഷി നൽകാതെ അവൻ പ്രതിഷേധിച്ചു. എഴുത്തുകാരൻ എത്ര ശ്രമിച്ചിട്ടും എഴുതാൻ കഴിഞ്ഞില്ല. അയാളുടെ ഉള്ളിൽ തിങ്ങി നിറഞ്ഞ ആശയങ്ങൾ പുറത്തേക്കൊഴുകാൻ തിരക്ക് കൂട്ടി. ഗത്യന്തരമില്ലാതെ അയാൾ മേശക്കുള്ളിൽ നിന്നും മറ്റൊരു പേന എടുത്ത് എഴുത്ത് തുടങ്ങി.
പാവം പഴയ പേന എന്തോ പറയാൻ ശ്രമിച്ചു.തനിക്ക് എഴുത്തുകാരന്റെ  സഹായമില്ലാതെ ഒന്ന് മിണ്ടാൻ പോലും പറ്റില്ലെന്ന് ഒരു ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു. ഇത് തനിക്കറിയാമായിരുന്ന, എന്നാൽ മറന്നു പോയ സത്യം.

സത്യത്തിന്റെ ശക്തിയും,കുളിർമ്മയുള്ള പ്രകാശം പേനയുടെ ബുദ്ധിയെ മറച്ചിരുന്ന അജ്ഞാനത്തെ ഇല്ലാതാക്കി. ബോധോദയം വന്ന അവൻ തെളിവോടെ ചിന്തിക്കാൻ തുടങ്ങി.

 താനും കടലാസും മഷിയും എല്ലാം ഒരു സാഹിത്യ സൃഷ്ടിയിൽ ഒരേ പോലെ പങ്കു വഹിക്കുന്നവരാണെന്നും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും ഒന്നായി നിന്ന് പ്രവർത്തിക്കുമ്പോൾ ആണ് ഒരു അനശ്വര സൃഷ്ടി പിറക്കുന്നതെന്നും അവൻ തിരിച്ചറിഞ്ഞു. തന്റെ ഉടമയും ഈ ശൃംഖലയിലെ  ഒരു കണ്ണി മാത്രം ആണ്. തങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന സാഹിത്യം എന്താണെന്നു അവൻ ചിന്തിച്ചു. താൻ ഇത് വരെ അത് കണ്ടിട്ടില്ലല്ലോ. രൂപമോ മണമോ നിറമോ ഇല്ലാത്ത എന്തോ ഒന്ന്. തങ്ങളെ എല്ലാം ഒന്നിച്ചു നിർത്തുന്ന, എന്നാൽ തങ്ങളിൽ നിന്നെല്ലാം വേറിട്ട്‌ നിൽക്കുന്ന ഒന്ന്. തങ്ങൾക്കെല്ലാം നിലനില്പ് നല്കുന്ന, തങ്ങളിലൂടെ ഒഴുകിക്കൊണ്ടിരുന്ന ഈ സർവ സാധാരണമായ സംഗതി, ആരും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലെന്ന്  പേന അത്ഭുതത്തോടെ ഓർത്തു. ആർക്കും നിർവചിക്കാൻ സാധിക്കാത്ത അതിനെ അജ്ഞാനം അകന്ന, പ്രശാന്തമായ മനസ്സിൽ ധ്യാനത്തിലൂടെ പേന അനുഭവിച്ചു.

ബുദ്ധനായി മാറിയ പേന ഇപ്പോൾ വീണ്ടും സന്തുഷ്ടനാണ്. ശാന്തിയും ആനന്ദവും അറിവും തീർത്ത പ്രഭാവലയം അവന് ചുറ്റുമുണ്ട്‌. പ്രപഞ്ച സൃഷ്ടിയിൽ തന്റെ രണ്ടാമൂഴത്തിനായി അവൻ കാത്തിരിക്കുന്നു.



Pen picture created by Starline - Freepik.com

Friday, April 18, 2014

ശക്തി എന്നാൽ എന്താണ്?


വാരാന്ത്യം എങ്ങനെ ചിലവഴിച്ചു എന്ന് ഒരു സുഹൃത്തിനോട്‌ ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. അദ്ദേഹം സകുടുംബം ഒരു ഫാം ഹൌസിൽ പോയത്രേ. അവിടുത്തെ സവിശേഷത സ്വൈര വിഹാരം നടത്തുന്ന ആട് മുതലായ മൃഗങ്ങളെ സ്വയം തിരഞ്ഞെടുത്ത് കൊല്ലാം എന്നതാണ്. കുട്ടികളേയും കൂട്ടി അവിടെ പോയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ആ ഭീകര ദൃശ്യം കാണുന്നത് അവരെ കൂടുതൽ ശക്തരാക്കുമെന്ന് മറുപടി കിട്ടി. ഇതേ ആവശ്യത്തിനു ധാരാളം പേർ അവിടെ എത്താറുണ്ടത്രേ. കെട്ടിയിട്ടു സാധു മൃഗങ്ങളെ കൊല്ലുന്നതോ അത് കാണുന്നതോ എന്ത് ഗുണമാണ് കുഞ്ഞുങ്ങളിൽ ഉണ്ടാക്കുക?
'കണ്ണിൽ ചോര' ഇല്ലാത്ത ഒരു പുതു തലമുറയെ സൃഷ്ടിക്കാം. കുഞ്ഞുങ്ങളിലെ സഹജമായ ദയയും കാരുണ്യവും നേരത്തെ ഉറവ വറ്റിക്കാം. പ്രാണഭയമുള്ള കണ്ണുകളെ അവഗണിക്കാനും ഒരു പക്ഷെ അതിൽ ഹരം കൊള്ളാനും അവരെ പരിശീലിപ്പിക്കാം.ശക്തി എന്നത് ദുർബ്ബലരെ ഉപദ്രവിക്കൽ ആണെന്ന് തെറ്റായ ഒരു ധാരണ ചെറുപ്പത്തിലേ നല്കാം. മറ്റെന്താണ് ഈ വിഡ്ഢിത്തം നല്കാൻ പോകുന്നത്?

ഇത്തരം ഹീന കൃത്യങ്ങൾ ശക്തന്മാരെ സൃഷ്ടിക്കുമോ? എങ്കിൽ ലോകത്തേറ്റവും ശക്തന്മാർ അറവുകാർ ആവുമായിരുന്നില്ലേ.
യഥാർത്ഥത്തിൽ ശക്തി എന്നത് ഏതു പ്രതിസന്ധിയിലും  തളരാതെ പിടിച്ചു നിൽക്കാനുള്ള മന:ശക്തി ആണ്. എന്തും ത്യജിച്ചും, ജീവൻ തന്നെ തൃണവൽഗണിച്ചും ധർമ്മ മാർഗത്തിൽ ചരിക്കുകയാണ്.  പ്രലോഭനങ്ങളെ അതിജീവിക്കുകയും തിന്മയുടെ കുത്തൊഴുക്കിൽ ലോകം മുഴുവൻ ഒഴുകി  വന്നാലും അതിനെതിരെ നീന്തി കയറുകയുമാണ്‌

സമീപ കാല ചരിത്രത്തില ഇന്ത്യ കണ്ട ഏറ്റവും കരുത്തൻ എന്ന് ഞാൻ കരുതുന്നത് മഹാത്മാ ഗാന്ധിയെ ആണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഒരു തുള്ളി ചോര ചിന്താതെ മുട്ടു കുത്തിച്ച അർദ്ധ നഗ്നനായ ഫക്കീറിനു ഉരുക്ക് മുഷ്ടികളോ ആയുധങ്ങളോ ഉണ്ടായിരുന്നില്ല. കായിക ശക്തിയിലും ആയുധ ശക്തിയിലും വിശ്വസിച്ച പലരും പാതി വഴിയിൽ ചിറകറ്റു വീണപ്പോഴും അദ്ദേഹത്തെ ലക്ഷ്യത്തിൽ എത്തിച്ചത് ജ്വലിക്കുന്ന ആത്മീയ ശക്തിയാണ്. അത് അദ്ദേഹത്തിന് പ്രദാനം ചെയ്തത് ഭഗവദ് ഗീതയും, സത്യ ധർമങ്ങളിൽ അടിയുറച്ച ജീവിതാനുഭവങ്ങളും ആണ്.
ഒട്ടേറെ എതിർപ്പും പ്രയാസങ്ങളും മറി കടന്ന് ഭാരതത്തിന്റെ യശ്ശസ്സ് പാശ്ചാത്യ ലോകത്ത് ഉയർത്തിയ സ്വാമി വിവേകാനന്ദനും മറ്റനവധി മഹദ് വ്യക്തികളും തങ്ങളുടെ ജീവിതം കൊണ്ട് നൽകിയ സന്ദേശം എന്തേ നാം ഉൾക്കൊള്ളുന്നില്ല ?

അളവറ്റ വിജ്ഞാനവും,  ധാർമിക സംസ്കാരവും പൈതൃകമായി  ലഭിച്ചിട്ടും, അവയ്ക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്ന സഹോദരന്മാരോട് ഒരു അപേക്ഷ മാത്രം. കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായി വളരട്ടെ. അവരുടെ സ്വാഭാവിക ഗുണങ്ങൾ അവരോടൊപ്പം വളരട്ടെ. നിങ്ങളുടെ വികല കല്പനകൾ അടിച്ചേൽപ്പിച്ച് അവരേ ചെറുപ്പത്തിലേ കൊല്ലരുത്. അറവുകാരും ആരാച്ചാർമാരും നിറഞ്ഞ ഒരു സമൂഹം ഉണ്ടാവാതിരിക്കട്ടെ.

Thursday, April 10, 2014

അറിയപ്പെടാത്ത നക്ഷത്രങ്ങൾ

ഈ വീഡിയോ കണ്ടു നോക്കൂ . ഒരു ചെറുപ്പക്കാരൻ തന്റെ ദൈനം ദിന ജീവിതത്തിൽ ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങൾ എങ്ങനെ അയാളുടെ ജീവിതത്തെ സന്തോഷ ഭരിതമാക്കുന്നു എന്ന്. അയാൾ ധനികനല്ല. അമാനുഷനുമല്ല. ചെയ്യുന്ന കാര്യങ്ങൾ അത്ര പ്രയാസമുള്ളതോ സമയം എടുക്കുന്നതോ അല്ല. സഹ ജീവികളോടുള്ള സ്നേഹവും കാരുണ്യവും മാത്രം ആണ് മൂലധനം. അയാൾ പ്രതിഫലം ആഗ്രഹിക്കുന്നില്ല . എന്നാൽ തനിക്കു ചുറ്റും താനറിയാതെ സന്തോഷവും അഭിവൃദ്ധിയും സൃഷ്ടിക്കുകയാണ്. അതിൽ നിന്നും കിട്ടുന്ന അളവില്ലാത്ത സന്തോഷം ആണ് പ്രതിഫലം.



ഒന്ന് ചിന്തിക്കൂ. നാം ഓരോരുത്തർക്കും ദിവസവും ഇത് പോലെ കുറച്ചു സമയം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വച്ച് കൂടെ?കിട്ടുന്നതിൽ ഒരു പങ്ക് , അതെത്ര ചെറുതാണെങ്കിലും അതർഹിക്കുന്ന മറ്റാർക്കെങ്കിലും നല്കി കൂടെ? നമുക്ക് ചുറ്റുമുള്ള ലോകം നമ്മെ സ്വാധീനിക്കുന്നുണ്ട്‌ . നാമെത്ര ധനികരായാലും ലോകം മുഴുവൻ വെട്ടിപ്പിടിച്ചാലും,  ചുറ്റുമുള്ളവർ ദുഖിതരും, അശരണരും ആണെങ്കിൽ , അവരുടെ വിഷാദ തരംഗങ്ങൾ നമ്മെയും ബാധിക്കുമെന്നതിൽ സംശയമില്ല. കാരണം മനുഷ്യൻ സാമൂഹ്യ ജീവി ആണ്. നമുക്ക് ചുറ്റുമുള്ള ലോകം നാം രൂപപ്പെടുത്തുന്നതാണ്‌. ആ ലോകം നമ്മെയും ക്രമേണ രൂപപ്പെടുത്തുന്നു.
കണ്ണും ചെവിയും മൂടിക്കെട്ടി, സഹജ വാസനകളായ സ്നേഹം, കാരുണ്യം മുതലായവയെ കണ്ടില്ലെന്നു നടിച്ച് സമ്പത്തിനും സുഖങ്ങൾക്കും പിന്നാലെയുള്ള ഓട്ടത്തിലാണ് നാം.  ഇടക്ക്കൊന്നു നിന്ന്, സഹായത്തിനായി നീട്ടുന്ന കൈകളിൽ  ഒന്നെങ്കിലും പിടിക്കാൻ ദിനവും നമ്മിലോരോരുത്തർക്കും സാധിക്കട്ടെ.

Note: The video mentioned is a Thal Life Insurance Ad. This blog has no right on it.

Sunday, March 30, 2014

ഈശ്വര സങ്കൽപം - വേദാന്തത്തിൽ

ഭാരതീയ വേദാന്തത്തിലെ സമഗ്രമായ ഈശ്വര സങ്കൽപം വിവേകാനന്ദ സ്വാമികൾ വിവരിച്ചിരിക്കുന്നത് ശ്രേയസ് എന്ന വെബ്‌ സൈറ്റിൽ നിന്ന് വായിക്കാനിടയായി. സഗുണ സങ്കല്പവും നിർഗുണ സങ്കല്പവും ഹിന്ദു ധർമം അംഗീകരിക്കുന്നു. ഏതു തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ഓരോരുത്തര്ക്കുമുണ്ട്. വേറെ ഏത് മതത്തിൽ ഇത് കാണാനാവും?
എന്റെ ഉജ്വലമായ സംസ്കാരത്തെ ശ്ലാഘിച്ചു കൊണ്ട്, എന്റെ തീക്ഷ്ണ മനീഷികളായ പൂർവികരെ സ്മരിച്ചു കൊണ്ട്, അഭിമാന പൂർവം നിർത്തട്ടെ . വിശദമായ വായനക്ക് ശ്രേയസ് സൈറ്റ് സന്ദർശിക്കുക.

Saturday, March 8, 2014

Understanding Evil

Take the analogy of darkness to represent evil.
Imagine a room full of darkness. It hides everything from our eyes.
It reduces our ability to interact with anything else in the room.
It keeps us constricted, makes us feel alone and fearful.

But at the moment a door is open and light enters, the darkness disappears.
So what really was the darkness? It is nothing but absence of light.
Everything in the room was same as before, but the light made the difference, which suddenly made everything clear and vibrant.
The fear, loneliness, lack of vision and all other allies of darkness is gone when the light entered.

Same way the vices are nothing but absence of virtues. The only way to destroy it is to bring in virtues.
We all have heard that doing a little bit evil is fine to destroy the bigger evil.
Wrong!!!

Fighting evil with evil will actually help it, by creating a bigger evil, may be in another form or context.
Should you need a weapon, be it the light of virtues.

May the light of supreme soul enters each of our mind to make things clear and vibrant.
May the weapon of virtues stay with us always to make us a winner on evil.